മസ്കറ്റ് സ്ത്രീ ശക്തികൾ ” നാരീയം ” Hema Sopanam- പത്രപ്രവർത്തനത്തിലെ വാഗ്ദാനം.......
നാട്ടിലൊരു വീട് എന്ന സ്വപ്നത്തിന് ഒരു മറുചോദ്യം ഹേമ സോപാനം നൽകുന്നു, ഉടനടി “ജീവിത കാലത്തെ സമ്പാദ്യം മുഴുവൻ ഒരു വീടിനു വേണ്ടി ചെലവാക്കേണ്ടി വരാത്ത ബജറ്റ് വീടുകളും പണിതു കൊടുക്കുമോ?“ മലയാളികള്ക്ക് വിഷമില്ലാത്ത പച്ചക്കറി ഗൾഫിൽ ലഭ്യമാക്കാൻ, മസ്കറ്റിലെ കൃഷികൂട്ടായ്മക്ക് നേതൃത്വം നൽകിയതിൽ ഹേമക്ക് ഒരു നല്ല പങ്കുണ്ട്. ദിവസം ഒരു നേരമെങ്കിലും വിഷമില്ലാത്ത പച്ചക്കറി കഴിക്കാൻ ഉതകുംവിധം ഉള്ള ഇത്തിരിപ്പോന്ന അടുക്കളപ്പുറങ്ങളിലും മട്ടുപ്പാവുകളിലും കുറഞ്ഞപക്ഷം ജനലപ്പടികളിലെങ്കിലും ഒരു പച്ചമുളക് തയ്യെങ്കിലും നട്ടുപിടിപ്പിക്കുന്നവരുടെ കൊച്ചു കൊച്ചു കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കപ്പെടണം എന്ന് ശക്തമായി വാദിക്കുന്ന ഒരാളാണ് ഹേമ.
ഒരു പാട് ഇഷ്ടങ്ങൾ. അതിനൊക്കെ ഈ ഒരു ജന്മം മതിയാവുമോ എന്ന് അറിയില്ല. ഒരു പാടു യാത്രകൾ ചെയ്യണം, ഒരു പാടു നാടുകൾ കാണണം. അതിനൊക്കെ അപ്പുറത്ത് എന്നെങ്കിലും ഒരിക്കൽ സ്വയം പര്യാപ്തമായി വേണ്ടതൊക്കെ നട്ടുനനച്ചു ഉണ്ടാക്കി ഒരു ജീവിതം വേണം.ചിത്രങ്ങൾ വരയ്ക്കണം, ക്രിയെറ്റീവ് മൂഡിൽ ഓരോ കൗതുക വസ്തുക്കൾ ഉണ്ടാക്കണം. വലിയ ഒരു വായനക്കാരി അല്ല. എഴുത്തും അതിനുള്ള മൂഡ് ഉള്ളപ്പോൾ വന്നുചേരുന്നതാണ്. പൊതുവെ അല്പം അലസത ഉള്ള കൂട്ടത്തിലാണ്. എങ്കിലും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടേയിരിക്കാൻ ആണ് ഇഷ്ടം. ഇന്നു വരെയുള്ള ജീവിതത്തിൽ ചെടികൾ എന്നും കൂട്ടിനുണ്ടായിരുന്നു. ആ കൂട്ട് ഇപ്പോഴത്തെ പരിമിതമായ സാഹചര്യത്തിലും ഉണ്ട്. ഒരു കീറ് ആകാശം കാണാവുന്ന, പ്രകാശം പരത്തുന്ന ഒരു ഇഷ്ടമുറി ഈ ഫ്ലാറ്റിൽ ഉണ്ട്. എന്റെ ഹിൽ വ്യൂ. ഈ ഇടം ഇല്ലായിരുന്നെങ്കിൽ തനിച്ചിരിക്കേണ്ടി വരുന്ന ആറു മണിക്കൂറുകൾ എനിക്ക് എന്നേ മടുത്തു പോയേനെ. ഈ മുറി വല്ലപ്പോഴും എന്തെങ്കിലും എഴുതാനോ വരയ്ക്കാനോ എന്നെ പ്രചോദിപ്പിക്കുന്നു.
എഴുതാനുള്ള കഴിവ് ഉണ്ടെന്നു എനിക്കു മനസിലാക്കി തന്നത് എന്റെ ഹൈസ്കൂൾ മലയാളം അധ്യാപിക ഫിലോമിന ടീച്ചർ ആയിരുന്നു. ഒരു പരീക്ഷയിൽ അവധിക്കാലം ചെലവിട്ടതിനെ കുറിച്ച് സുഹൃത്തിനു കത്തെഴുതാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. അക്കുറി ഉത്തര കടലാസ്സ്‌ക്ലാസിൽ തരുമ്പോൾ ടീച്ചർ എന്റെ കത്ത് വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതു പക്ഷേ പത്രപ്രവർത്തനം എന്ന ലക്ഷ്യത്തിൽ ഒന്നും എന്നെ എത്തിച്ചിരുന്നില്ല. അന്നൊക്കെ എന്തായി തീരണം എന്ന് ചോദിക്കുമ്പോൾ ഒരു ശാസ്ത്രജ്ഞ എന്നായിരുന്നു മറുപടി. പിന്നീട്‌അല്പം കവിതയുടെ അസ്കിത. പ്രീഡിഗ്രി കാലത്ത് മലയാളം അദ്ധ്യാപകൻ ജോഷി ജോസഫ് സാർ (പിറവി സിനിമയിലൂടെ അവാർഡ്‌നേടിയ പ്രശസ്ത സിനിമ ഫോട്ടോഗ്രാഫർ സണ്ണി ജോസഫിന്റെ സഹോദരൻ) ആണ് അതു തിരിച്ചറിഞ്ഞത്. വല്ലതുമൊക്കെ കുറിക്കുമ്പോൾ അതു സാറിനെ കാണിച്ചു തുടങ്ങി. ഒരിക്കൽ അദ്ദേഹം നിർബന്ധിച്ചതു പ്രകാരം ഗൃഹലക്ഷ്മിയിലേക്ക് അയച്ച കവിത സ്റ്റഡി ലീവ് കാലത്ത് അച്ചടിച്ച്‌വന്നു. പിന്നെ ഒരിക്കൽ തൃപ്പൂണിത്തുറ അത്ത ചമയത്തോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ കവിതയ്ക്കും ഉപന്യാസത്തിനും സമ്മാനം. ഒരിക്കൽ സാക്ഷാൽ എം.ടി.വാസുദേവൻനായരുടെ പ്രോത്സാഹനം നിറഞ്ഞ ഒരു കത്ത്.അതൊക്കെ എഴുതാൻ കഴിയും എന്ന ആത്മവിശ്വാസം തന്നിരിക്കണം.
തൃക്കാക്കര ഭാരതമാതാ കോളേജിൽ തന്നെ ഡിഗ്രിക്ക് ചേരുന്നു. അക്കാലത്തു അനിത പ്രതാപിന്റെ ഒരു അഭിമുഖം ഗൃഹലക്ഷ്മിയിൽ വായിക്കുന്നതോടെ പത്രപ്രവർത്തനം എന്ന ഒരു ആഗ്രഹം മനസിൽ കുടിയേറുകയും ശാസ്ത്രജ്ഞ എന്ന സ്വപ്നം അകാലചരമം അടയുകയും ചെയ്തു.
കാക്കനാട് ബസിൽ പത്രപ്രവർത്തനം പഠിക്കാൻ പോകുന്ന ചില ചേട്ടന്മാരെയും ചേച്ചിമാരെയും കണ്ടതോടെ സംഭവം പഠിക്കാനുള്ള വഴിയും തെളിയുന്നു. അപ്പോൾ പിന്നെ ഇനി എം എസ് സി വേണ്ട പകരം ഡിഗ്രി പാസായി ജേർണലിസം എന്ട്രൻസ് എഴുതുക എന്നതായി ലക്‌ഷ്യം. അങ്ങനെ കാക്കനാട് കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പഠനം.പഠിത്തവും ഒരു മാസത്തെ ഇന്റെര്ന്ഷിപും കഴിഞ്ഞു പിറ്റേന്നു മുതൽ കൊച്ചി രൂപത പുതുതായി തുടങ്ങിയ സദ് വാർത്ത ദിനപത്രത്തിൽ ട്രെയിനി.അവിടെ നിന്ന് ഏഴു മാസം കഴിഞ്ഞു മനോരമയുടെ പരീക്ഷയിലൂടെ കോട്ടയത്ത് മനോരമയിൽ ട്രെയിനി ജേർണലിസ്റ്റ്. 15 കൊല്ലം കഴിഞ്ഞു ചീഫ് സബ് എഡിറ്റർ ആയിരിക്കെ ആരോഗ്യപ്രശ്നങ്ങൾ മൂലം രാജി. പിരിയും മുൻപേ ഒരു ആശ്വാസം പോലെ ഒരു സ്റ്റേറ്റ് അവാർഡും. പിന്നെ ബഹ്റൈനിൽ പത്രപ്രവർത്തകനായ ഭർത്താവിൻറെ അടുത്തേക്ക്. അങ്ങനെ പ്രവാസ ജീവിതത്തിനു തുടക്കം.മൂന്ന് മാസം കഴിഞ്ഞു ഭർത്താവിൻറെ ജോലി മാറ്റത്തിനൊപ്പം ഒമാൻ ജീവിതം തുടങ്ങുകയായിരുന്നു.
കൃഷി എന്റെ രക്തത്തിൽ ഉണ്ട്. മുത്തശ്ശനിലൂടെ അമ്മയ്ക്കും അമ്മയിൽ നിന്ന് എനിക്കും കിട്ടിയ വരം. എയർ ലെയരിങ്ങിൽ വിദഗ്ധനായിരുന്നു മുത്തശ്ശൻ.അടുക്കും ചിട്ടയുമുള്ള മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു അമ്മ വീട്ടിൽ. അമ്മയാകട്ടെ വീട്ടിലെ ടെറസിൽ എന്റെ കുട്ടിക്കാലത്ത് തന്നെ പച്ചക്കറികൾ വളർത്തിയിരുന്നു. ഇപ്പോഴത്തെ ഈ ടെറസ് ഗാർഡൻ വിപ്ലവത്തിനൊക്കെ എത്രയോ മുൻപു തന്നെ. ആ ശീലം ഞാനും പിന്തുടരുന്നു. പറ്റാവുന്ന അത്രയും നട്ടു വളർത്താൻ എല്ലാവരും ശ്രമിക്കണം. നമ്മുടെ അടുത്ത തലമുറയെ പഠിപ്പിക്കുകയും വേണം. ആരോഗ്യം ആയിരുന്നു എന്റെ സ്പെഷലൈസേഷൻ.അതു കൊണ്ട് തന്നെ ആരോഗ്യകരമായ ഒരു ജീവിതത്തിനു ശുദ്ധമായ ആഹാരം എത്രത്തോളം പ്രധാനമാണ് എന്നുള്ള തിരിച്ചറിവും ഉണ്ട്. കഴിയുന്നത്ര നല്ല ഭക്ഷണം നമ്മൾ തന്നെ ഉണ്ടാക്കുക. വിപണിയിൽ നിന്നു വാങ്ങേണ്ടി വരുന്ന വിഷമുക്ത ഭക്ഷണം കുറയ്ക്കുക എന്നൊരു ആശയം മുൻ നിറുത്തിയാണ് ഒമാൻ കൃഷിക്കൂട്ടം എന്ന കൃഷി ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. വിഷമില്ലാത്ത കറി വേപ്പിലയും പച്ചമുളകുമെങ്കിലും വളർത്താൻ പറ്റും ഫ്ലാറ്റുകളിൽ കഴിയുന്നവർക്കു പോലും.
സ്ത്രീ സ്വാതന്ത്ര്യം അതൊരു തർക്കവിഷയം ആണല്ലോ. സ്ത്രീ എന്നോ പുരുഷൻ എന്നോ വേറിട്ടു കാണാതെ ഒരു മനുഷ്യൻ എന്ന നിലയിൽ പരസ്പരം കാണാൻ കഴിയുന്ന ഒരു സമൂഹം ഉണ്ടാവണം. അടുത്ത തലമുറയെങ്കിലും ആ തരത്തിൽ മാറണം. മാതാപിതാക്കൾ എന്ന നിലയിൽ ആ ഒരു കാഴ്ചപ്പാട് മക്കളിൽ ഉണ്ടാക്കുകയും വേണം. സ്വാതന്ത്ര്യം എന്നത് ഓരോ മനുഷ്യനും വേണ്ട കാര്യം ആണ്.ഒരു വേർതിരിവിന്റെ ആവശ്യം ഇല്ല. സ്ത്രീ പീഡനം എല്ലാ കാലത്തും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ കൂടുതലായി പുറത്തു വരുന്നു. പണ്ടൊക്കെ എല്ലാം മൂടി വയ്ക്കപ്പെട്ടിരുന്നു. ഒരു പീഡനത്തിനും ചൂഷണത്തിനും നിന്നു കൊടുക്കാൻ ഇടയില്ലാത്ത വിധം ധൈര്യം പകർന്ന് അടുത്ത തലമുറയെ വളർത്താനേ കഴിയൂ. ഇന്ന ഇന്ന അപകടങ്ങൾ ഈ ലോകത്ത് ഉണ്ടെന്നു കുട്ടിക്കാലം മുതലേ മുന്നറിയിപ്പ് കൊടുക്കാം. സോഷ്യൽ മീഡിയയിൽ അടക്കമുള്ള അപകടങ്ങൾ പറഞ്ഞു കൊടുക്കാം. പരസ്യങ്ങൾ അടക്കം മനുഷ്യരെ വഴിതെറ്റിക്കുന്ന കാര്യങ്ങളൊക്കെ മക്കളുമായി ചർച്ച ചെയ്യാൻ കഴിയുന്ന ഒരു നല്ല സുഹൃത്തായ രക്ഷിതാവ് ആകുകയാണ് ഉചിതം. എന്തും വന്നു പറയാവുന്ന ഒരു ഫ്രെണ്ട് ആയിരിക്കുക. അപ്പോൾ അവരിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും തിരിച്ചറിയാൻ കഴിയും.
പിന്നെ സ്വന്തം സ്വപ്‌നങ്ങൾ മക്കളിൽ കെട്ടിവയ്ക്കാതിരിക്കണം. അവരുടെ സ്വപ്നങ്ങൾ അവർ തന്നെ തീരുമാനിക്കട്ടെ. അതിലേക്കു എത്തിച്ചേരാൻ വേണ്ടതെല്ലാം ചെയ്തു കൊടുക്കുക മാത്രം മതി.അവരുടെ വ്യക്തിത്വം അംഗീകരിക്കുക. ഒപ്പം അനാവശ്യമായ ഇടപെടലുകൾ നടത്താതിരിക്കുക. എങ്കിലും അവരുടെ പോക്ക് ശരിയായ വഴിയിലൂടെ എന്ന് ഉറപ്പു വരുത്തുകയും വേണം. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനം ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ആണെന്നതും അതിനായി എങ്ങനെ ജീവിക്കണം എന്നു അവരെ പഠിപ്പിക്കുകയും വേണം.
എഴുത്തുകാരി, കവിയത്രി, പത്രപ്രവർത്തക , അമ്മ , ഭാര്യ, സുഹൃത്ത്, നല്ലൊരു ‘ ലീഡർ” പ്രവാസി എന്നിങ്ങനെ, ഒട്ടേറേ വാലുകൾ നിർദ്ദേശിക്കാം ഹേമാ സോപാനം എന്ന പേരിനൊപ്പം! എങ്കിലും സ്വയം വിമർശിക്കാൻ കഴിവുള്ള ഒരു എഴുത്തുകാരിയക്കുറിച്ച് അവരുടെ വാക്കുകളിൽ അവരുടെ ഉത്തരങ്ങളിലൂടെ തന്നെയാൻ നമ്മളിപ്പോൾ സഞ്ചരിച്ച് തിരിച്ചെത്തിയത്. ഒമാൻ റ്റ്രിബ്യൂണിൽ പത്രപ്രവർത്തകനായ ഭർത്താവ് അരുൺ ശ്രീനിവാസനൊപ്പം മസ്കറ്റ് ഗുബ്രയിൽ താമസിക്കുന്ന ഹേമ , പലരുടെയും പ്രചോദനവും, പ്രതീക്ഷയും, പ്രോത്സാഹനവും ആണ്. ഹേമയുടെ, നല്ലൊരു കവിതക്കായി, കൃഷിയെക്കുറിച്ചുള്ള നെടുനീളൻ ലേഘനത്തിനായി, ഓണാഘോഷത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു കുറിപ്പിനായി നമുക്ക് കാതോർക്കാം.
Author: Sapna B George




